കയ്പമംഗലം: ഡൽഹി പോലീസ് ചമഞ്ഞ് ശ്രീനാരായണപുരം സ്വദേശിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ഷെബീന മൻസിലിൽ മുഹമ്മദ് ഷബാബി (25)നെയാണ് അന്വേഷണസംഘം കൽപ്പറ്റയിൽനിന്ന് അറസ്റ്റ് ചെയ്തത്.
2025 ഏപ്രിൽ ഏഴിനു ശ്രീനാരായണപുരം സ്വദേശിയെ പോലീസ് യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത് ഡൽഹി ക്രൈം ഡിപ്പാർട്ട്മെന്റിൽനിന്നാണെന്നും പരാതിക്കാരന്റെ ആധാർകാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോണ്‍ എടുത്തുമുങ്ങിയെന്നും പരാതിക്കാരനെ ഡൽഹി പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം വെരിഫൈ ചെയ്യുന്നതിനായി നോട്ടറി ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ടിലേക്കാണെന്നുപറഞ്ഞ് മൂന്നു തവണകളായി ആകെ 12,25,000 രൂപ അയപ്പിച്ചു. ഈ പണം അടുത്തദിവസം അക്കൗണ്ടിൽ തിരിച്ചുവരുമെന്നാണു പറഞ്ഞിരുന്നത്. പണം നഷ്ടമായതോടെ തട്ടിപ്പാണെന്നു മനസിലാക്കി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തട്ടിപ്പുനടത്തിയ പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് ഉള്ളയാളുകളെ പരിചയപ്പെടുത്തിക്കൊടുത്ത് കമ്മീഷൻ കൈപ്പറ്റിയതിനാണു മുഹമ്മദ് ഷബാബിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് മച്ചിങ്ങാത്തൊടിയിൽ മുഹമ്മദ് ഫസൽ (23) നേരത്തേ റിമാൻഡിലായിരുന്നു.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിമോദ്, എസ്ഐ വിശാഖ്, ഗ്രേഡ് എഎസ്ഐ വഹാബ്, ഗ്രേഡ് സീനിയർ സിപിഒ ഷനിൽ, സിപിഒ മുഹമ്മദ് ഷൻസിൽ എന്നിവരാണു പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.